സച്ചിന്‍റെ നേട്ടം നീളുന്നു, വ്യക്തിത്വവും

PTIPTI
ദക്ഷിണാഫ്രിക്കയില്‍ 2007 ല്‍ പ്രഥമ ട്വന്‍റി20 ലോകകപ്പ് നേടിയ ധോനിയുടെ ടീമിലോ ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983 ലെ കപിലിന്‍റെ ചെകുത്താന്‍‌മാരുടെ സംഘത്തിലോ സച്ചിന്‍ അംഗമല്ല. എന്നിട്ടും പതിനാറ് വര്‍ഷമായി ലോക ക്രിക്കറ്റില്‍ മുഴങ്ങി കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് അദ്ദേഹത്തിന്‍റേതാണ്.

പതിനാറാം വയസ്സില്‍ ക്രിക്കറ്റിലേക്ക് കാല് വച്ച രാജാവിന് 2008 ഏപ്രില്‍ 24 ന് തികയുന്നത് 35. സജീവ ക്രിക്കറ്റില്‍ എത്തിയതു മുതല്‍ ബാറ്റിംഗിലൂടെ ആരാധകരെ ഉന്‍‌മത്തരാക്കുകയാണ് സച്ചിന്‍. അതു കൊണ്ട് തന്നെ സച്ചിന്‍റെ ജന്‍‌മദിനം അദ്ദേഹത്തെക്കാളും ആസ്വദിക്കുന്നത് ആരാധകരും മാധ്യമങ്ങളുമാണെന്ന് വ്യക്തം.

ഏകദിനത്തില്‍ 417 മത്സരങ്ങളില്‍ നിന്നായി 16,361 റണ്‍സും 42 സെഞ്ച്വറികളും 89 അര്‍ദ്ധ ശതകങ്ങളും 154 വിക്കറ്റുകളും 120 ക്യാച്ചുകളും. ടെസ്റ്റില്‍ 147 മത്സരങ്ങളില്‍ നിന്നായി 11,782 റണ്‍സ് 39 സെഞ്ച്വറി , 49 അര്‍ദ്ധ സെഞ്ച്വറി 42 വിക്കറ്റുകള്‍ 98 ക്യാച്ചുകള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19,894 റണ്‍സ് ചില്ലറ തടസ്സങ്ങള്‍ ഒഴിച്ചാല്‍ സച്ചിന്‍റെ നേട്ടങ്ങള്‍ നീളുകയാണ് ഇടതടവില്ലാതെ.

കൂട്ടത്തില്‍ കളി തുടങ്ങിയവ ലോക ക്രിക്കറ്റിലെ ഭൂരിഭാഗം പേരും വിരമിച്ചു കഴിഞ്ഞിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് സച്ചിനില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. ബാറ്റിംഗില്‍ കുറ്റമറ്റ ശൈലി കൈമുതലുള്ള തെന്‍ഡുല്‍ക്കര്‍ പുറത്ത് വ്യക്തിത്വം കൊണ്ട് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയ താരമാണ്.

"എങ്ങനെ നല്ല ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനാകുമെന്നതിനു എന്‍റെ താരങ്ങള്‍ സച്ചിനെ കണ്ടു പഠിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. തുടക്കത്തിലെ ചില അപാകതകള്‍ ഒഴിവാക്കി ന്യൂബോള്‍ പിടികിട്ടിക്കഴിഞ്ഞാല്‍ ഇന്നിംഗ്‌സില്‍ താളം കണ്ടെത്തുന്നതും കളി നിയന്ത്രിക്കുന്നതും മനോഹരമായിട്ടാണ്." പോണ്ടിംഗ് പറയുന്നു.

PROPRO
അടുത്ത കാലത്ത് അദ്ദേഹത്തെ കിട്ടുന്നുണ്ടെങ്കിലും ഞാന്‍ അറിയുന്നിടത്തോളം മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ തന്നെയാണ് സച്ചിന്‍. ഒരിക്കല്‍ പല്ലിനിടയില്‍ കിട്ടിയാല്‍ വിമര്‍ശകര്‍ക്ക് മറുപടി പറയുകയല്ല. സമര്‍ത്ഥമായി കാണിച്ചു കൊടുക്കുകയാണ് സച്ചിന്‍ ചെയ്യുക. പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ ഇന്ത്യാ പാകിസ്ഥാന്‍ പര്യടനത്തിനിടയില്‍ പറഞ്ഞു.

“ഇന്ത്യയ്‌ക്ക് സമ്പന്നമായ ക്രിക്കറ്റ് പ്രതിഭകള്‍ ഉണ്ട്. ഓസ്‌‌ട്രേലിയയ്‌ക്ക് പിന്നില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ച ടീമായിട്ടാണ് ഞാന്‍ അവരെ പരിഗണിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്സ്‌മാന്മാരില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെയാണ് ഏറെയിഷടം. ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ്. ”പ്രമുഖ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ഫര്‍ ഏര്‍നി എല്‍‌സ് സച്ചിനോടൂള്ള ആരാധന വ്യക്തമാക്കുന്നു.

"സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പോലെ ആധുനിക കാലത്തെ ചില മഹാനായ കളിക്കാരെയും ആദരിക്കാന്‍ നിര്‍ദ്ദേശിക്കും. ബ്രിട്ടന്‍ ഈ കളിയിലെ കളിക്കാരെയും ആദരിക്കാന്‍ ഇഷ്ടപ്പെടുന്നു." സച്ചിന് സര്‍ പദവി നല്‍കുന്നതിനെ കുറിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

സച്ചിനെ പോലെ പ്രതിഭാധനനായ ഒരു കളിക്കാരനായി ഇനി വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം ക്രിക്കറ്റില്‍ തുടരട്ടെ. ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വലിയ സുഹൃത്തുക്കളില്‍ ഒരാളായ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണിന്‍റേതാണ് ഈ സന്ദേശം.

അതേ സമയം താരത്തിന്‍റെ പേരില്‍ സ്റ്റാമ്പ് ഇറക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. വിരമിക്കലിനെ കുറിച്ചും പരുക്കിന്‍റെ പേരിലും വാര്‍ത്തകളില്‍ നിറയുന്ന സച്ചിനാകട്ടെ ഉടന്‍ വിരമിക്കാന്‍ പദ്ധതിയൊന്നുമില്ല. പരുക്കു മാറി എത്രയും പെട്ടെന്ന് കളത്തില്‍ തിരിച്ചെത്തണമെന്നാണ് തെന്‍ഡുല്‍ക്കറുടെ ആഗ്രഹം. ധോനിയുടേയോ കുംബ്ലേയുടെയോ കീഴില്‍ കളിക്കുന്നത് പ്രശ്‌നമല്ലെന്നും താരം വ്യക്തമാക്കുന്നു.