പുനീത് രാജ്കുമാറിന് സംഭവിച്ചത് കാര്‍ഡിയാക് അസിസ്റ്റോള്‍; ഹൃദയമിടിപ്പ് നിലച്ചു, ഷോക്ക് തെറാപ്പി കൊണ്ടും കാര്യമുണ്ടായില്ല

ശനി, 30 ഒക്‌ടോബര്‍ 2021 (08:28 IST)
കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് സംഭവിച്ചത് കാര്‍ഡിയാക് അസിസ്റ്റോള്‍. ഹൃദയമിടിപ്പ് പൂര്‍ണമായി നിലയ്ക്കുന്ന അവസ്ഥയാണ് ഇത്. പുനീതിനെ ചികിത്സിച്ച ബെംഗളൂരു വിക്രം ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.രംഗനാഥ് നായക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്യൂട്ട് ഹാര്‍ട്ട് അറ്റാക്കാണ് പുനീതിന് ആദ്യം സംഭവിച്ചത്. അപ്പോള്‍ അദ്ദേഹം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നെഞ്ചില്‍ വേദന അനുഭവപ്പെട്ടതും പുനീത് കുടുംബ ഡോക്ടറുടെ അടുത്തെത്തി. അവിടെ നിന്നാണ് വിക്രം ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. തങ്ങളുടെ അടുത്തെത്തുമ്പോള്‍ പുനീതിന് കാര്‍ഡിയാക് അസിസ്റ്റോള്‍ സംഭവിച്ചതായി ഡോ.രംഗനാഥ് നായക് പറയുന്നു. 
 
ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തില്‍ കുറച്ച് ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെന്‍ട്രിക്കിളിലേക്ക് എത്തും. ഈ ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് വെന്‍ട്രിക്കിള്‍ മിടിക്കുന്നത്. ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ ഹൃദയത്തിന്റെ താളം തെറ്റും. ഇതാണ് പുനീതിന് സംഭവിച്ചത്. ഹൃദയത്തിലെ ഇലക്ട്രിസിറ്റി പ്രവര്‍ത്തനം നിലച്ചതും ഹൃദയമിടിപ്പ് പൂര്‍ണമായി താളം തെറ്റി. ഏറെ കഴിയും മുന്‍പ് ഹൃദയമിടിപ്പ് നിലച്ചു. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യലും ഇതോടെ നിന്നു. അതിസങ്കീര്‍ണമായ അവസ്ഥയാണ് ഇത്. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ മാത്രമേ ജീവന്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാന്‍. 
 
കാര്‍ഡിയാക് അസിസ്റ്റോള്‍ സംഭവിച്ചോ എന്ന് അറിയാന്‍ ഇസിജി (ഇലക്ട്രോ കാര്‍ഡിയോ ഗ്രാം) എടുത്ത് നോക്കണം. ഹൃദയമിടിപ്പ് അറിയാനാണ് ഇത്. ഇസിജിയില്‍ കാണിക്കുന്നത് നേര്‍രേഖയാണെങ്കില്‍ ഹൃദയമിടിപ്പ് നിലച്ചു എന്നാണ് അര്‍ത്ഥം. ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാന്‍ ഷോക്ക് തെറാപ്പി അടക്കമുള്ള ചികിത്സാ രീതികളുണ്ട്. പുനീത് രാജ്കുമാറിനും ഷോക്ക് തെറാപ്പി ചെയ്തു. എന്നാല്‍, ഹൃദയത്തിലെ ഇലക്ട്രിസിറ്റി ഉല്‍പ്പാദനം തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത്. 
 
പുനീത് രാജ്കുമാറിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഡോ.രംഗനാഥ് നായക് പുറത്തിറക്കിയ പ്രസ്താവന വായിക്കാം 

"പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത വലിയ വിഷമത്തോടെയാണ് ഞങ്ങള്‍ അറിയിക്കുന്നത്. 46 കാരനായ പുനീത് രാജ്കുമാര്‍ നല്ല ശാരീരികക്ഷമതയുള്ള വ്യക്തിയായിരുന്നു. ഇന്ന് രാവിലെ പതിവ് വ്യായാമത്തിനിടെയാണ് പുനീത് രാജ്കുമാറിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ കുടുംബ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ വച്ചാണ് അതിതീവ്രമായ ഹാര്‍ട്ട് അറ്റാക്കാണ് പുനീതിന് സംഭവിച്ചതെന്ന് വ്യക്തമായത്. ഉടനെ തന്നെ ഞങ്ങളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
 
അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആവുന്ന വിധമെല്ലാം ഞങ്ങള്‍ പരിശ്രമിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കാര്‍ഡിയാക് മസാജ്, ഡിഫിബ്രില്ലേഷന്‍, ഷോക്ക് തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളെല്ലാം ഞങ്ങള്‍ ചെയ്തു നോക്കി. വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ തീവ്രപരിശ്രമം നടത്തി. എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും രോഗി പ്രതികരിച്ചില്ല. ഹൃദയം സാധാരണ നിലയില്‍ പ്രവൃത്തിക്കാനായി വിസമ്മതിച്ചു. എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ്, ഐസിയു സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജി ടീം എന്നിങ്ങനെയുള്ളവരുടെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉത്തേജന പരിപാടികളും ഞങ്ങള്‍ നിര്‍ത്തിവച്ചു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു."
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍