ഉച്ചയ്ക്ക് രണ്ടരയോടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉപാധികളും ഞങ്ങള്‍ ഉപേക്ഷിച്ചു, അദ്ദേഹത്തിന്റെ ഹൃദയം ഒരുതരത്തിലും പ്രതികരിച്ചില്ല, ഹൃദയമിടിപ്പ് നിലച്ചത് അതിവേഗം; പുനീത് രാജ്കുമാറിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റ്

വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:54 IST)
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ബെംഗളൂരു വിക്രം ആശുപത്രിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.രംഗനാഥ് നായക്. വലിയ വിഷമത്തോടെയാണ് പുനീത് രാജ്കുമാറിന്റെ വിയോഗവാര്‍ത്ത അറിയിക്കുന്നത് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോ.രംഗനാഥ് പറയുന്നു. വിക്രം ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് പുനീത് എത്തുമ്പോള്‍ ഏറെക്കുറെ ഹൃദയം നിലച്ചിരുന്നതായാണ് ഡോ.രംഗനാഥ് പറയുന്നത്. 
 
'പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത വലിയ വിഷമത്തോടെയാണ് ഞങ്ങള്‍ അറിയിക്കുന്നത്. 46 കാരനായ പുനീത് രാജ്കുമാര്‍ നല്ല ശാരീരികക്ഷമതയുള്ള വ്യക്തിയായിരുന്നു. ഇന്ന് രാവിലെ പതിവ് വ്യായാമത്തിനിടെയാണ് പുനീത് രാജ്കുമാറിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ കുടുംബ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ വച്ചാണ് അതിതീവ്രമായ ഹാര്‍ട്ട് അറ്റാക്കാണ് പുനീതിന് സംഭവിച്ചതെന്ന് വ്യക്തമായത്. ഉടനെ തന്നെ ഞങ്ങളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു,'
 
'അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആവുന്ന വിധമെല്ലാം ഞങ്ങള്‍ പരിശ്രമിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കാര്‍ഡിയാക് മസാജ്, ഡിഫിബ്രില്ലേഷന്‍, ഷോക്ക് തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളെല്ലാം ഞങ്ങള്‍ ചെയ്തു നോക്കി. വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ തീവ്രപരിശ്രമം നടത്തി. എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും രോഗി പ്രതികരിച്ചില്ല. ഹൃദയം സാധാരണ നിലയില്‍ പ്രവൃത്തിക്കാനായി വിസമ്മതിച്ചു. എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ്, ഐസിയു സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജി ടീം എന്നിങ്ങനെയുള്ളവരുടെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉത്തേജന പരിപാടികളും ഞങ്ങള്‍ നിര്‍ത്തിവച്ചു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു,' വിക്രം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍