തെലങ്കാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി "നാഗചൈതന്യ- സാമന്ത വിവാഹമോചനം", ഡിവോഴ്സിന് പിന്നിൽ കെടിആറെന്ന് ആരോപണം, വിവാദം

അഭിറാം മനോഹർ

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (11:00 IST)
Samantha,Nagachaitanya,Konda surekha,KTR
തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തില്‍ കെടിആറിന് പങ്കുണ്ടെന്ന് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി. സിനിമ മേഖലയില്‍ നിന്നും നടിമാര്‍ മാറി നില്‍ക്കുന്നതിന് കാരണം കെ ടി രാമറാവു ആണെന്നാണ് മന്ത്രിയുടെ വിവാദപരാമര്‍ശം.
 
നാഗചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞതിന് കാരണം കെടിആറാണ്. കെടിആര്‍ എപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യാറുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ കൈക്കലാക്കുന്നതിന് ഫോണ്‍ ചോര്‍ത്താറുണ്ട്. നടിമാര്‍ സിനിമ മേഖല വിട്ട് പെട്ടെന്ന് വിവാഹം കഴിക്കുന്നതിന് കാരണം കെടിആറാണ് എന്നിങ്ങനെയാണ് സുരേഖയുടെ ആരോപണങ്ങള്‍. സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് എത്തിക്കുന്നത് തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും മുന്‍ തെലങ്കാന മന്ത്രിയുമായ കെടിആര്‍ ആണെന്നും പല സിനിമാ നടിമാരും കെടിആറിന്റെ ശല്യം സഹിക്കാതെ സിനിമ മേഖല ഉപേക്ഷിച്ചിട്ടുണ്ടെന്നും കൊണ്ട സുരേഖ പറയുന്നു.
 
കെടിആറിനെ ചെന്ന് കാണാന്‍ നാഗാര്‍ജുന തന്റെ മകനായ സാമന്തയോടെ ആവശ്യപ്പെട്ടെന്നും ഇതിന് സാമന്ത സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് നാഗചൈതന്യയുമായി വേര്‍പിരിഞ്ഞതെന്നുമാണ് സുരേഖയുടെ വിവാദപരാമര്‍ശം. അതേസമയം പ്രസ്താവനയ്‌ക്കെതിരെ നാഗാര്‍ജുന കുടുംബവും തെലുങ്കിലെ പ്രമുഖ താരങ്ങളും രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെടിആര്‍ വ്യക്തമാക്കി. തന്റെ കുടുംബത്തിന്റെ അഭിമാനം തകര്‍ക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്നും അവ വാസ്തവ വിരുദ്ധമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു.
 
 വിവാഹമോചനം 2 വ്യക്തികള്‍ തമ്മിലുള്ള തീരുമാനമായിരുന്നുവെന്നും അതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കരുതെന്നും നാഗചൈതന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മന്ത്രിസ്രേഖ നടത്തിയ പരാമര്‍ശം ആക്ഷേപം നിറഞ്ഞതാണെന്നും മാധ്യമശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെ പറ്റി എന്തും പറയാം എന്ന രീതിയില്‍ തരം താഴരുതെന്നും നാഗാര്‍ജുന കുറിച്ചു. അതേസമയം വിവാഹമോചനം തികച്ചും സ്വകാര്യമായ വിഷയമാനെന്നും വ്യക്തികളുടെ സ്വകാര്യത മാനിക്കാന്‍ ഉത്തരവാദിത്തം കാണിക്കണമെന്നും രാഷ്ട്രീയപോരുകളില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ത്തണമെന്നും സാമന്ത ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍