ദിവസവും എടുക്കുന്നത് 2 ലക്ഷം, സ്വർണം വാങ്ങിക്കൂട്ടി; ദിയയുടെ സ്ഥാപനത്തിലെ ജോലിക്കാരുടെ മൊഴിയിൽ ഞെട്ടി കുടുംബം

നിഹാരിക കെ.എസ്

ബുധന്‍, 6 ഓഗസ്റ്റ് 2025 (14:19 IST)
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിൽ നിന്നും ക്യുആർ കോഡ് വഴി ജോലിക്കാർ പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയതായി ജീവനക്കാരികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്.
 
കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കഴി‍ഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു. തട്ടിപ്പുക്കേസിൽ പ്രതിയായ മൂന്നു ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി ചില ദിവസങ്ങളിൽ രണ്ടു ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 
 
പ്രതികളെ ദിയയുടെ സ്ഥാപനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ഏതുതരത്തിലാണ് തട്ടിപ്പു നടത്തിയതെന്നു പരിശോധിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച പണം ഉപയോ​ഗിച്ച് പ്രതികൾ സ്വർണവും സ്കൂട്ടറുമൊക്കെ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പണയം വച്ചിരിക്കുന്ന സ്വർണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. 
 
നികുതി വെട്ടിക്കാൻ വേണ്ടി ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആർ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതു ശരിയല്ലെന്നു തെളിഞ്ഞു. ദിയയുടെ ക്യുആർ കോഡിനു പകരം ജീവനക്കാർ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ചാണ് 40 ലക്ഷത്തോളം രൂപ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 69 ലക്ഷം തട്ടിയെടുത്തുവെന്നാണ് ദിയ നൽകിയ പരാതി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍