കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും അപകടം. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30 പേരായിരുന്നു സംഭവം നടക്കുമ്പോൾ ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ട് മുങ്ങിയാണ് അപകടം നടന്നത്. ശിവമോഗ ജില്ലയിലെ മസ്തി കട്ടെ മേഖലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.
റിസർവോയറിന്റെ ആഴം കുറഞ്ഞ മേഖലയായ മെലിന കൊപ്പ എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ച് ബോട്ട് മുങ്ങുകയായിരുന്നു. ആഴമില്ലാത്ത സ്ഥലമായതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകളും മറ്റ് വസ്തുക്കളും നഷ്ടമായി. എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് സ്ഥലത്തെത്തിയ തീർത്ഥഹള്ളി പൊലീസ് പറയുന്നത്. സെറ്റിൽ ഉള്ളവർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, 2022ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻവിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവൻ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപിൽ എന്നിവരാണവർ. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. കൊല്ലൂർ സൗപർണികയിൽ മുങ്ങി മരിക്കുകയായിരുന്നു കപിൽ. ഹൃദയാഘാതമുണ്ടായാണ് നിജുവിന്റെ മരണം.