‘എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്?’ - കണ്ണു തുറന്ന അർജുൻ അമ്മയോട് ചോദിച്ചു

ബുധന്‍, 4 ജൂലൈ 2018 (10:50 IST)
എറണാകുളം മഹാരാജാസ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്. അഭിമന്യുവിനൊപ്പം മറ്റൊരു വിദ്യാർത്ഥിക്കും വെട്ടേറ്റിരുന്നു. അർജുൻ. അഭിമന്യുവിന്റെ ഉറ്റചങ്ങാതി.
 
ഇടനെഞ്ചിനേറ്റ കുത്തിൽ അഭിമന്യു പിടഞ്ഞുവീണപ്പോൾ അർജുനും കൂടെയുണ്ടായിരുന്നു. അവനും പരുക്കേറ്റിരുന്നു. പിന്നീട് അവൻ കണ്ണു തുറന്നപ്പോൾ ആശുപത്രിയിലായിരുന്നു. എന്നാൽ, അഭിമന്യു അതിനും മുന്നേ യാത്രയായിരുന്നു. കണ്ണ് തുറന്ന് അർജുൻ അമ്മയോട് ആദ്യം പറഞ്ഞത് തന്നെ മഹാരാജാസിൽ തന്നെ പഠിക്കാൻ സമ്മതിക്കണം എന്നായിരുന്നു. 
 
അടുത്ത ചോദ്യം ആ അമ്മയേയും വേദനിപ്പിച്ചു- ‘എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്’?. മറുപടി പറയാനാകാതെ ആ അമ്മ വിതുമ്പി. ശേഷം പറഞ്ഞു. ‘ഐ സി യുവിൽ ഉണ്ട്. അവൻ ഇനിയില്ലെന്ന കാര്യം പറഞ്ഞാൽ അത് അർജുന്റെ ആരോഗ്യനിലയെ ബാധിക്കുമോയെന്ന് ഭയന്നാണ്’ താൻ അങ്ങനെ പറഞ്ഞത് അർജുന്റെ അമ്മ മാത്രഭൂമി ന്യൂസിനോട് പ്രതികരിച്ചു. 
 
എല്ലാവർക്കും പ്രിയങ്കരനായിരുന്നു അഭിമന്യു. കൂട്ടുകാർക്കും അധ്യാപകർക്കുമെല്ലാം പ്രിയപ്പെട്ടവൻ. ‘വട്ടവട’യെന്നായിരുന്നു അവനെ എല്ലാവരും വിളിച്ചിരുന്നത്. അഭിമന്യുവിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ അവന്റെ കൂട്ടുകാർക്ക് കഴിഞ്ഞിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍