ഡിസ്‌നി ഹോട്ട്സ്റ്റാര്‍ ഇന്ത്യ ഇനി റിലയന്‍സിന്റെ കയ്യില്‍, അംബാനി ഒടിടിയെ വിഴുങ്ങുമോ?

ചൊവ്വ, 26 ഡിസം‌ബര്‍ 2023 (18:13 IST)
ഇന്ത്യന്‍ വിനോദലോകത്തെ ഏറ്റവും വലിയ ലയനത്തിന് റിലയന്‍സും ഡിസ്‌നി ഹോട്ട്സ്റ്റാറും കഴിഞ്ഞയാഴ്ച ലണ്ടനില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കപ്പെടുന്ന രാറോടെ റിലയന്‍സിന്റെ ജിയോ സിനിമയും ഡിസ്‌നിയുടെ ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും. ഇരു കമ്പനികളും ലയിക്കുമ്പോള്‍ ഡിസ്‌നിയുടെ 51 ശതമാനം ഓഹരികളും റിലയന്‍സിന്റെ കയ്യിലാകും.
 
അതേസമയം ലയനം ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് ഡിസ്‌നി ലയനം ഇന്ത്യയുടെ ഒടിടി വിപണിയെ തന്നെ മാറ്റിമറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ സീരീസ് വിഭാഗങ്ങളില്‍ ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഒടിടിയാണ് ഡിസ്‌നി. ക്രിക്കറ്റിന്റെ ഓണ്‍ലൈന്‍ സംപ്രേക്ഷണത്തില്‍ ജിയോ സിനിമയ്ക്ക് എതിരാളിയായി നിന്നതും ഡിസ്‌നിയായിരുന്നു. എന്നാല്‍ ഡിസ്‌നിയെ ഏറ്റെടുത്തതോടെ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ഒടിടി വത്കരിക്കുന്നതില്‍ റിലയന്‍സിന് ലയനം ഉപകാരമാകും.
 
ക്രിക്കറ്റ് സ്ട്രീമിംഗിനെ സംബന്ധിച്ച യുദ്ധങ്ങള്‍ അവസാനിക്കുമെന്നതാണ് ലയനത്തിനെ കൊണ്ട് റിലയന്‍സിനുണ്ടാകുന്ന പ്രധാന ലാഭം. അതേസമയം തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തികൊണ്ടിരുന്ന കമ്പനിയ്ക്ക് ആകെയുള്ള പിടിവള്ളിയാണ് റിലയന്‍സുമായുള്ള ലയനം. ലയനം നടപ്പിലായാല്‍ മുകേഷ് അംബാനിയുടെ മൂത്തമകനായിരിക്കും വയോകോം 18ന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍