‘പ്രണയിനിയുടെ പേരും ചിത്രവും അവര്‍ പുറത്തുവിട്ടു, കുറച്ചെങ്കിലും മര്യാദ കാണിക്കണം’; ആഞ്ഞടിച്ച് ദ്യുതി ചന്ദ്

Webdunia
ബുധന്‍, 22 മെയ് 2019 (18:05 IST)
പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞിട്ടും തന്റെ സ്വകാര്യതയെ മാനിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്ന്
വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്.

തന്റെ പ്രണയിനിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ല. എന്നിട്ടും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചികഞ്ഞെടുക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ്. പ്രണയിനിയുടെ പേരും ചിത്രവും ചിലർ പുറത്തുവിട്ടു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണമെന്നും ദ്യുതി പറഞ്ഞു.

തന്റെ സ്വകാര്യജീവിതത്തിൽ ഒളിഞ്ഞുനോക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമം. ഇക്കാര്യത്തില്‍ കുറച്ചെങ്കിലും മര്യാദ കാ‍ണിക്കണം. തന്റെ സ്വകാര്യതയെ മാനിക്കാതെ ബുദ്ധിമുട്ടിക്കുന്നത് ബന്ധുക്കളാണെങ്കില്‍ പോലും വെറുതെ വിടില്ല.

കഴിഞ്ഞ ദിവസമാ‍ണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ദ്യുതി വെളിപ്പെടുത്തല്‍ നടത്തിയത്‌. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ് അവള്‍. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുകയാണ് സുഹൃത്തിപ്പോള്‍.

തന്റെ ആരാധികയായിരുന്ന അവര്‍ ദിവസവും വീട്ടില്‍ വരുമായിരുന്നു. ഈ ചങ്ങാത്തമാണു പ്രണയത്തിലെത്തിച്ചത്‌. ലിംഗ വിവാദത്തെത്തുടര്‍ന്നു താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിയതോടെ അവള്‍ കൂടുതല്‍ അടുത്തു.
ആരാധനയും പ്രണയവും മൂത്ത്‌ കായിക താരമാകണമെന്നു പോലും അവള്‍ക്കു തോന്നിയിരുന്നതായി ദ്യുതി പറഞ്ഞു.

സ്വവര്‍ഗാനുരാഗിയാണെന്ന്  പറയേണ്ടി വന്നത് സ്വന്തം സഹോദരിയുടെ ഉപദ്രവം മൂലമെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കിയിരുന്നു. സഹോദരി തന്നെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണ്. ഇക്കാര്യം താന്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുന്നത് ശക്തമായതോടെയാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നത്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കാവുന്നതിലും അപ്പുറമാണെന്നും 100 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയായ ദ്യുതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article