ദേശീയ കായികമേളയ്ക്ക് വര്‍ണാഭമായ തുടക്കം

Webdunia
ശനി, 12 ഫെബ്രുവരി 2011 (18:35 IST)
PRO
PRO
മുപ്പത്തിനാലാമത് ദേശീയ ഗെയിംസിന് ജാര്‍ഖണ്ഡില്‍ വര്‍ണാഭമായ തുടക്കം. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ച്ച്‌പാസ്റ്റില്‍ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞാണ് കേരളം പങ്കെടുത്തത്. വനിതാ താരങ്ങള്‍ സെറ്റുസാരിയും പുരുഷ താരങ്ങള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മാര്‍ച്ച്‌പാസ്റ്റില്‍ അണിനിരന്നത്. കേരളത്തില്‍ നിന്നുള്ള മൊത്തം 288 മത്സരാര്‍ഥികളില്‍ 150ഓളം പേര്‍ മാര്‍ച്ച്‌പാസ്റ്റില്‍ അണിനിരന്നു.

ജാര്‍ഖണ്ഡിലെ കായികതാരങ്ങളെ ആധാരമാക്കിയുള്ള ലേസര്‍ ഷോ ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ നടത്തിയ പുഷ്പ വൃഷ്ടിയും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് മിഴിവേകി. ജാര്‍ഖണ്ഡിന്റെ തനത് ആദിവാസിനൃത്തം മുതല്‍ ബ്രേക്ക്ഡാന്‍സ് വരെ ചടങ്ങിനെ മനോഹരമാക്കി.

കേരളത്തിന്റെ ആദ്യയിനം ശനിയാഴ്ച ധന്‍ബാദിലെ തുഴച്ചില്‍ മത്സരമാണ്. ശനിയാഴ്ച വോളിയും തുടങ്ങും. നീന്തല്‍, തയ്ക്വാന്‍ഡോ, കരാട്ടെ, ലോണ്‍ബോള്‍ എന്നീയിനങ്ങളിലും ഞായറാഴ്ച കേരളത്തിന് മത്സരമുണ്ട്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 16-നാണ് ആരംഭിക്കുക.

അര്‍ധസൈനികരുടെ കനത്ത സുരക്ഷാവലയത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ് നടന്നത്. ദേശീയ ഗെയിംസ് നടത്താന്‍ 2002 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ജാര്‍ഖണ്ഡ് അതിന് സജ്ജമായത് ഇപ്പോഴാണ്.