ആദ്യം ഭയന്നു, പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ കരഞ്ഞു; ആദിത്യനാഥിന്റെ മണ്ഡലത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്ക് നേരിടേണ്ടിവന്നത് ദുരാനുഭവം - പരസ്യശകാരം നടത്തിയത് എംഎൽഎ

Webdunia
തിങ്കള്‍, 8 മെയ് 2017 (17:12 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരില്‍ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു ബിജെപി എംഎൽഎയുടെ പരസ്യശകാരം. പൊലീസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തിനാണ് ജനക്കൂട്ടത്തിനു മുന്നിൽവച്ച് ഗൊരഖ്പുർ സദർ എംഎൽഎ രാധാ മോഹൻദാസ് അഗർവാളില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്.

കരീംനഗർ പ്രദേശത്തെ മദ്യശാലയ്ക്കെതിര നാട്ടുകാരുടെ നേതൃത്വത്തിൽ സമരം ശക്തമായിരുന്നു. ഇതിനിടെ പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെയാണ് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികളെ ചാരു നിഗത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബലമായി മാറ്റാന്‍ ശ്രമിച്ചത്.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ രാധാ മോഹൻദാസ് അഗർവാളിനോട് വയോധികരായ ചിലര്‍ പൊലീസുകാരുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി. ഇതോടെയാണ് ചാരു നിഗത്തിനുനേരെ വിരൽചൂണ്ടി എംഎൽഎ ശകാരിച്ചതും അതിരുവിടരുതെന്ന നിര്‍ദേശം നല്‍കിയതും.



എംഎൽഎയുടെ പരസ്യശകാരം നീണ്ടുനിന്നതോടെ അപമാനത്തിൽ സങ്കടം സഹിക്കാനാകാതെ ചാരു നിഗം കരഞ്ഞു. തുടര്‍ന്ന് ഇവര്‍ തൂവാലയെടുത്തു കണ്ണു തുടയ്‌ക്കുന്നതും പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്. ഇതോടെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥാന്‍ സ്ഥലത്തെത്തി രാധാ മോഹൻദാസിനോട് സംസാരിച്ചു.

എംഎൽഎ പൊതുജനത്തിനുമുന്നിൽ മോശമായാണ് പെരുമാറിയതെന്നും ചാരു നിഗം ആരോപിച്ചു. എന്നാല്‍, താന്‍ കരഞ്ഞത് പിന്തുണയുമായെത്തിയ മുതിർന്ന ഉദ്യോഗസ്ഥന്റെ സ്നേഹം കണ്ടിട്ടാണ്. ഒരാളോട് അരികിലേക്കു മാറാൻ ആവശ്യപ്പെടാനുള്ള അവകാശം പോലും പൊലീസിനില്ലേ എന്നും അവര് ചോദിച്ചു.

അതേസമയം, എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണ് പൊലീസ് ഉദ്യോഗസ്ഥ ഉന്നയിക്കുന്നെതെന്നും  2002 മുതൽ താൻ എംഎൽഎ ആണെന്നും രാധാ മോഹൻദാസ് പ്രതികരിച്ചു. ജനസാന്ദ്രത കൂടിയ ഇടങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്നതാണ് സർക്കാർ നയമെന്നും പിന്നെന്തിനാണ് സമരക്കാർക്കെതിരെ നടപടിയെടുത്തതെന്നും എംഎൽഎ ചാരു നിഗത്തോടു ചോദിച്ചു.

Next Article