ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ല: സുഷമാ സ്വരാജ്

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:53 IST)
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ ഓരോ നിമിഷവും വിലയിരുത്തുന്നതായും ഇന്ത്യക്കാര്‍ക്ക് വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്റിലെ ഇരുസഭകളിലെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് സുഷമാ സ്വരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 
 
തൊഴിലാളികളെ നേരില്‍ കാണാന്‍ വിദേശകാര്യ സംഹമന്ത്രി വികെ സിംഗ് നാളെ സൗദിയിലേക്ക് പോകും. വിഷയം കേന്ദ്രസര്‍ക്കാര്‍ ഏറെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സൗദി കുവൈത്ത് അടക്കമുള്ള ഘള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴില്‍ നഷ്ടപെട്ട് 10000ത്തോളം പേര്‍ പട്ടിണിയും മറ്റ് പ്രയാസങ്ങളും അനുഭവിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 
 
ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപെട്ടവരില്‍ മിക്കവരുടെയും പാസ്‌പോര്‍ട്ട് കമ്പനികളുടെ കൈവശമാണ്. എകസിറ്റ് പാസ്സ് അനുവദിച്ച് ഇവരെ നാട്ടിലെത്തിക്കുന്ന കാര്യം സൗദി അധികൃതരുമായി അംഗീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 
Next Article