എട്ടുവയസുകാരനെ കൊലപ്പെടുത്തി ഭക്ഷിച്ചു; എട്ടാം ക്ലാസുകാരൻ അറസ്റ്റിൽ

Webdunia
ശനി, 21 ജനുവരി 2017 (13:46 IST)
നരഭോജിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിൽ എട്ടു വയസുള്ള ദീപുവെന്ന വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പതിനാറു വയസുകാരനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊന്നശേഷം മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ചെന്നും രക്തം കുടിച്ചെന്നും എട്ടാം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരൻ സമ്മതിച്ചു.
 
കൊല്ലപ്പെട്ട ദീപുവിന്റെ അയല്‍‌വാസിയും അകന്ന ബന്ധുവുമാണ് അറസ്റ്റിലായ വിദ്യാര്‍ഥി. പട്ടം പറത്തിക്കളിക്കാമെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ ജനുവരി 17ന് ദിപുവിനെ ഇയാൾ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് വിജനമായ സ്ഥലത്തുവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വിദ്യാർഥി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിലൊന്നിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാർഥി ദിപുവിനെയും കൂട്ടി പോകുന്നത് കണ്ടെത്തിയത്. ഇതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. ആദ്യം മുതല്‍ക്കുതന്നെ സ്വന്തം കൈ കടിച്ചുതിന്നുന്ന ശീലം മകനുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 
Next Article