എംഎല്‍എമാര്‍ക്ക് നല്ല കാലം; ‘കോടി'കളില്‍ വീഴാതിരിക്കാന്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നു - കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്‌ട്രീയം!

ബുധന്‍, 16 മെയ് 2018 (16:11 IST)
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ഉടലെടുത്ത അനിശ്ചിതത്വം തുടരവെ ‘റിസോർട്ട് രാഷ്ട്രീയ‘ത്തിന്റെ വേദിയായി കന്നടനാട് മാറുന്നു. കേവല ഭൂരിപക്ഷമില്ലാതെ ബിജെപി സമ്മര്‍ദ്ദത്തിലായതും, ജനതാദളുമായി (ജെഡിഎസ്) സഖ്യം ചേരാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്‌തതാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. 
 
കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എംഎൽഎമാരെ എന്തുവിലകൊടുത്തും ചാക്കിട്ടു പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ തങ്ങളുടെ എംഎൽഎമാർ കൈവിട്ടു പോകാതിരിക്കാൻ ഇരു പാര്‍ട്ടികളും ശ്രമം തുടരുകയാണ്. 
 
ബംഗ്ലൂരുവിലെ ഈഗിൾടൺ റിസോർട്ട് കോൺഗ്രസ് 120 മുറികൾ ബുക്ക് ചെയ്തതായാണു റിപ്പോർട്ട്. അമിത് ഷായുടെ തന്ത്രങ്ങൾ വ്യക്തമായി അറിയാവുന്ന വ്യക്തിയും റിസോർട്ട് രാഷ്‌ട്രീയത്തില്‍ ബുദ്ധിമാനുമായ ഡികെ ശിവകുമാറിനെയാണ് ഈ നീക്കത്തിനായി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലയുള്ള ശിവകുമാറിന് ബിജെപിയുടെ നീക്കങ്ങള്‍ വേഗം തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ‍. 
 
കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതും ഈഗിൾടൺ റിസോർട്ടിലായിരുന്നു. 
 
എന്നാൽ കോൺഗ്രസ് തങ്ങളുടെ എൻഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുമ്പോൾ ജെഡി‌എസ് അവരുടെ എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞാലുടൻ എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചേക്കും. 
 
2008-ൽ കർണാടകത്തിൽ അധികാരത്തിലെത്താൻ വേണ്ടി ബിജെപിയാണ് ആദ്യമായി റിസോർട്ട് രാഷ്‌ട്രീയം എന്ന ആശയം കൊണ്ടുവന്നത്. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഒന്നിലധികം തവണ റിസോർട്ട് രാഷ്‌ട്രീയത്തിലൂടെ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തവണ കോൺഗ്രസ് നീക്കം ഫലം കണ്ടില്ലെങ്കിൽ കർണാടകയിലെ അവസ്ഥ എന്താകുമെന്ന് കണ്ടുതന്നെ അറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍