കര്‍ണാടകയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നീക്കം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും - ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

ബുധന്‍, 16 മെയ് 2018 (07:50 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ ക്ഷണിക്കുമെന്ന് ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനതാദളിന് നിരുപാധിക പിന്തുണ നല്‍കാനുള്ള രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും തീരുമാനം ഇതിന്റെ ഭാഗമാണ്.

ചൊവ്വാഴ്‌ച സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കോൺഗ്രസ് - ജനതാദൾ എസ് നേതാക്കൾ ബംഗളൂരുവിലെ അശോകാ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ ധാരണ പ്രകാരം ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായത്.

അധികാരത്തില്‍ വരുമെന്ന ശുഭ പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയമുള്ള ഗവര്‍ണര്‍ വാജുഭായി വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സര്‍ക്കാര്‍ രൂപികരണത്തിനായി ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍