കര്‍ണാടക: ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് യെദ്യൂരപ്പ; ആഘോഷം വെടിഞ്ഞ് ബി‌ജെ‌പി; ഗോവയില്‍ പറ്റിയതിന് പ്രതികാരം തീര്‍ത്ത് കോണ്‍ഗ്രസ്

ചൊവ്വ, 15 മെയ് 2018 (17:07 IST)
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായി രംഗത്തെത്തിയതോടെ കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ജനം വോട്ട് ചെയ്തതിന് കോണ്‍‌ഗ്രസിനെ നീക്കാനാണെന്നും കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യം അധാര്‍മ്മികതയില്‍ പണിതുയര്‍ത്തിയതാണെന്നും യെദ്യൂരപ്പ പ്രതികരിച്ചു.
 
ഗവര്‍ണറെ കാണാന്‍ യെദ്യൂരപ്പയും സമയം ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് ബി ജെ പി ക്യാമ്പിന് ആശ്വാസമായിട്ടുണ്ട്.
 
എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഘോഷം ഒഴിവാക്കണമെന്ന് ബി ജെ പി തങ്ങളുടെ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. അധികാരത്തിലെത്തുകയായിരുന്നു ലക്‍ഷ്യമെന്നും 105 സീറ്റ് നേടിയിട്ട് പ്രതിപക്ഷത്തിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും ചില ബി ജെ പി നേതാക്കള്‍ പ്രതികരിച്ചതായാണ് സൂചന.
 
ഗോവയില്‍ കോണ്‍ഗ്രസിനോട് ബി ജെ പി ചെയ്തതിന് ഇപ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസില്‍ നിന്നായിരിക്കും ഉപമുഖ്യമന്ത്രി. കോണ്‍‌ഗ്രസിന് 20 മന്ത്രിമാരും ജെ ഡി എസിന് 14 മന്ത്രിമാരും ഉണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍