പഞ്ചാബി എഎപി സർക്കാറും പ്രതിസന്ധിയിൽ, 30 എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ നീക്കം, അടിയന്തിരയോഗം വിളിച്ച് കേജ്‌രിവാൾ

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2025 (11:39 IST)
ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പഞ്ചാബിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ എഎപി നേതാവ് അരവിന്ദ് കേജ്രിവാളുമായി നാളെ കൂടിക്കാഴ്ച നടത്തും.
 
എഎപി എംഎല്‍എമാരെയും മന്ത്രിമാരെയും കേജ്രിവാള്‍ ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവായ പ്രതാപ് സിങ് ബജ്വയാണ് 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. പഞ്ചാബില്‍ ഏകാധിപത്യ രീതിയിലാണ് ഭഗവന്ത് മന്ന് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും വിമത എംഎല്‍എമാര്‍ പറയുന്നു. പഞ്ചാബില്‍ നേതൃമാറ്റം വേണമെന്നാണ് വിമത പക്ഷത്തിന്റെ ആവശ്യം.
 
 2022ല്‍ നടന്ന പഞ്ചാബ് നിയമസഭ തിരെഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചത്. 18 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ശിരോമണി അകാലിദള്‍ പാര്‍ട്ടിക്ക് 3 എംഎല്‍എമാരുമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍