കരുണയില്ലാതെ എണ്ണക്കമ്പനികള്‍; പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി
ആഗോള എണ്ണവിപണിയിലെ ചെറിയ വിലവര്‍ധനയുടെ ചുവടുപിടിച്ച് എണ്ണക്കമ്പനികള്‍ ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ഈ മാസം പെട്രോളിന് 3.02 രൂപ കുറക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും ഒരുമിച്ചു വില വർധിപ്പിക്കാൻ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നതാണ് ഇന്ധന വില വർദ്ധനവിന് കാരണമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. ഇതോടെ, രണ്ട് തവണയായി ഡീസലിന് ഈ മാസം 3.37 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് തുടർച്ചയായി ഏഴ് തവണ വില കുറച്ചതിനു ശേഷമുണ്ടായ ആദ്യ വർദ്ധനവാണിത്.
ഡൽഹിയിൽ 56.61 രൂപയായിരുന്ന പെട്രോൾ നാളെ മുതൽ 59.68 രൂപയാകും. മുംബൈയിൽ 65.79ഉം ചെന്നൈയിൽ 59.13ഉം ആണ് പുതുക്കിയ നിരക്കെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.