പേരെഴുതിയ കോട്ട് മോഡി വില്‍ക്കുന്നു,പണം നാട് വൃത്തിയാക്കാന്‍!

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (09:31 IST)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കുള്ള വിരുന്നുസല്‍ക്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച സ്വന്തം പേര് തുന്നിച്ചേര്‍ത്ത കോട്ട് ലേലത്തിന് വെയ്ക്കുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കിയ നടപടിയായിരുന്നു മോഡിയുടെ കോട്ട് വിവാദം. പത്തുലക്ഷം രൂ‍ൂഅയുടെ കോട്ടാണ് മോഡി ധരിച്ചത് എന്നായിരുന്നു കോണ്‍‌ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 
 
അതിനാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ഇല്ലാതാക്കാനാണ് കോട്ട് ലേലത്തിനു വയ്ക്കാന്‍ മോഡി തീരുമാനിച്ചത്. സ്വര്‍ണ നിറത്തിലുള്ള വരകളായി സ്വന്തം പേര് തുന്നിച്ചേര്‍ത്ത കോട്ടിന് 10 ലക്ഷം രൂപ വില വരുമെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അതിനാലാണ് ഇപ്പോഴത്തെ നീക്കം. കോട്ട് ലേലത്തിനു വച്ച് ലഭിക്കുന്ന തുക സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്കായി വിനിയോഗിക്കും. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് ഈ പണം ലഭിക്കുക. അവരാണ് കോട്ട് ലേലത്തിനു വയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മോഡിയുടെ മന്‍ഡലമായ വാരണാസിയിലുള്ളതാണ് ഈ സംഘടന. കോട്ട് ലേലത്തിനു വയ്ക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത് മന്ത്രിസഭയിലെ അംഗങ്ങളാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്റെ മുഴുവന്‍ ശമ്പളവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്തിരുന്നു. ഇതിനുപുറമെ മുഖ്യമന്ത്രിയായിരിക്കെ മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് 19 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കാനും മോഡി തയാറായിരുന്നു. ഇതേമാതൃകയില്‍ കോട്ട് ലേലം ചെയ്യുന്നത് പ്രതിപക്ഷ വിമര്‍ശനത്തിന് അറുതി വരുത്തുമെന്നാണ് മോഡി ക്യാമ്പിന്റെ വിലയിരുത്തല്‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.