ഹിന്ദി സംസാരിക്കാത്തവരെ അവഗണിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം; മോദിക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (09:39 IST)
രാജ്യത്താകമാനം ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന ആരോപണവുമായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍. കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമുതല്‍ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനായുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.
 
ഹിന്ദി അറിയാവുന്ന കേന്ദ്രമന്ത്രിമാരും എംപിമാരും അത് അവരുടെ ഔദ്യോഗിക ഭാഷയാക്കിമാറ്റണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്റ്റാലില്‍ ഈ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കു മേലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്നും സ്റ്റാലിന്‍ ആരോപിച്ചു. 
 
ഹിന്ദിയല്ലാതെ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരെ അവഗണിക്കുന്ന തരത്തിലുള്ള നീക്കാം മോദിയും സംഘവും ഉപേക്ഷിക്കണം. ഇപ്പോള്‍ ഒരുപടികൂടി കടന്ന് സിബിഎസ്ഇ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ഒരു വിഭാഗം ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Next Article