ജയലളിത ഒരു ദിവസം മുന്നേ മരിച്ചു, അറിയിക്കാതിരുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

Webdunia
വ്യാഴം, 18 ജനുവരി 2018 (08:15 IST)
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ അഞ്ചിന് രാത്രി മരിച്ചുവെന്നാണ് സർക്കാർ ഔസ്യോഗികമായി പുറത്തുവിട്ടത്. എന്നാൽ, തലേദിവസം തന്നെ ജയലളിത മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്റെ വെളിപ്പെടുത്തല്‍. 
 
ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍തന്നെ ജയ മരിച്ചെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍.
 
അതേസമയം, ദിവാകരന്റെ ആരോപണത്തെ തള്ളി ടി ടി വി ദിനകരൻ രംഗത്തെത്തി. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നുമാണ് ദിനകരന്റെ വിശദീകരണം. നാലിനുതന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ടിടിവി ദിനകരന്‍ പറഞ്ഞു.
Next Article