ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

അഭിറാം മനോഹർ

തിങ്കള്‍, 16 ജൂണ്‍ 2025 (13:11 IST)
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേസികളാണ് ഇറാനില്‍ കുടുങ്ങിയത്. ഇവര്‍ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. യുദ്ധം തുടങ്ങും മുന്‍പായിരുന്നു ഇവര്‍ ടെഹ്‌റാനില്‍ എത്തിയത്. പത്ത് പേരില്‍ താഴെയാണ് സംഘത്തിലുള്ളത്.
 
ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിന് സഹകരികരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് സഹകരിക്കാമെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയത്. ആകാശ പാത അടച്ചിട്ടിരിക്കുകയാണെങ്കിലും ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാനാകുമെന്ന് ഇറാന്‍ അറിയിച്ചു. അതിര്‍ത്തികളിലൂടെ ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
 
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എംബസിയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ തയ്യാറാക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 1500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇറാനില്‍ കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍