ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 ജൂണ്‍ 2025 (12:00 IST)
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് ഇറാന്‍ പ്രതികരിച്ചു. ഒഴിപ്പിക്കലിന് തടസ്സമില്ലെന്നും കരാതിര്‍ത്തികള്‍ എല്ലാം തുറന്നിരിക്കുകയാണെന്നും ഇറാന്‍ ഇന്ത്യയെ അറിയിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 
താമസസ്ഥലത്തിനടുത്ത് മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണം ഉള്‍പ്പെടെ തടസ്സപ്പെട്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 224 പേര്‍ കൊല്ലപ്പട്ടു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് രൂക്ഷമായി തുടരുകയാണ്. ഇറാന്റെ രഹസ്യ അന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയേയും ഇസ്രായേല്‍ വധിച്ചിരിക്കുകയാണ്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി.
 
ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിലെ മരണസംഖ്യ 13 ആയിട്ടുണ്ട്. ടെല്‍ അവീവ്, ജെറുസലേം തുടങ്ങിയ നഗരങ്ങളില്‍ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഇസ്രായേലിലെ ബാക്കിയാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍