കുവൈറ്റ് സിറ്റി: അമേരിക്കന്‍ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. വിമാനം ആകാശത്ത് വെച്ച് തീപിടിച്ച് നിലത്ത് ഇടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ വിമാനം യുഎസിന്റേതാണോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ യുഎസ് എംബസിക്ക് സമീപം ഇറാന്‍ ആക്രമണം നടത്തിയതായും അവകാശവാദങ്ങളുണ്ട്.
അതേസമയം സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെഹ്റാന്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയിലും ഏര്‍പ്പെടില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഇറാന്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതായി അവകാശപ്പെടുന്ന യുഎസ് മാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിരസിച്ചു. ട്രംപിന്റെ 'തെറ്റായ കണക്കുകൂട്ടലുകള്‍' മേഖലയെ അസ്ഥിരപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിച്ചു.
'യുഎസ് സൈനികര്‍ക്ക് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാകുമെന്ന് ട്രംപ് ഇപ്പോള്‍ ആശങ്കാകുലനാണ്. അദ്ദേഹത്തിന്റെ 'അമേരിക്ക ആദ്യം' എന്ന മുദ്രാവാക്യം 'ഇസ്രായേല്‍ ആദ്യം' എന്നായി മാറിയിരിക്കുന്നു. ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ക്കായി ട്രംപ് യുഎസ് സൈനികരെ അപകടത്തിലാക്കുകയാണ്,' ലാരിജാനി പറഞ്ഞു.