അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

അഭിറാം മനോഹർ

തിങ്കള്‍, 2 മാര്‍ച്ച് 2026 (14:47 IST)
ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ വ്യാപക പ്രതിഷേധം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ഭരണകൂടം  കശ്മീര്‍ താഴ്വരയില്‍ ഉടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചതായി അധികൃതര്‍ അറിയിച്ചു. 
 
ടെഹ്റാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ശ്രീനഗര്‍, ബുദ്ഗാം, ബാരാമുള്ള, ബന്ദിപ്പോറ തുടങ്ങിയ ഷിയാ ഭൂരിപക്ഷ മേഖലകളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പ്രമുഖ കവലകളില്‍ തടിച്ചുകൂടി. വിവിധ മതസംഘടനകള്‍ താഴ്വരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയാണ് താഴ്വരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാന് കശ്മീര്‍ താഴ്വരയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് വേഗത കുറച്ചത്.സോഷ്യല്‍ മീഡിയ വഴി പ്രതിഷേധക്കാര്‍ സംഘടിക്കുന്നത് തടയാനും തെറ്റായ പ്രചരണങ്ങള്‍ നിയന്ത്രിക്കാനുമാണ് ഈ നീക്കം. ശ്രീനഗറിലെ ലാല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയെ പ്രധാന ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
 
അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍