സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു

അഭിറാം മനോഹർ

തിങ്കള്‍, 2 മാര്‍ച്ച് 2026 (17:01 IST)
സൗദി അറേബ്യയിലെ പ്രമുഖ എണ്ണ സംസ്‌കരണ കേന്ദ്രമായ അരാംകോയുടെ റാസ് തനൂറ റിഫൈനറിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. ഇറാന്‍-അമേരിക്കന്‍ സൈനിക സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥ പടര്‍ത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറി അടച്ചുപൂട്ടിയതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ദൃശ്യമായി.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഒന്നായ റാസ് തനൂറ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തില്‍ പ്ലാന്റിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടാവുകയും പുക ഉയരുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തീപിടുത്തം ഉടന്‍ തന്നെ നിയന്ത്രണവിധേയമായി. രണ്ട് ഡ്രോണുകള്‍ വിജയകരമായി വെടിവെച്ചിട്ടതായും അധികൃതര്‍ വ്യക്തമാക്കി.
 
ആക്രമണത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്ലാന്റ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ സന്നാഹങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.
 
ഇറാന്റെ പിന്തുണയോടെയുള്ള ഹൂതി വിമതരാണോ അതോ ഇറാന്‍ നേരിട്ടാണോ ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സമാധാന ശ്രമങ്ങള്‍ക്കായി ഒമാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
 
2019-ല്‍ അരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് പ്ലാന്റുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം മേഖലയില്‍ ഉണ്ടായ ഏറ്റവും ഗുരുതരമായ സുരക്ഷാ ലംഘനമായാണ് ഇതിനെ വിലയിരുത്തുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ സൗദി സൈന്യം അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍