ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജൂണ്‍ 2025 (16:53 IST)
ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഭക്ഷണവിതരണ മേഖലയിലുണ്ടായ വെടിവെപ്പിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയുടെ തെക്കന്‍ മേഖലയിലെ റാഫയിലാണ് സംഭവം. അമേരിക്കയുടെയും ഇസ്രയേല്‍ സൈന്യത്തിന്റെയും കര്‍ശന നിയന്ത്രണത്തിലുള്ള മേഖലയിലാണ് 56 പേര്‍ കൊല്ലപ്പെട്ടത്.
 
ഭക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടിഇസ്രയേല്‍ വധിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം ഉണ്ടായി. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ പതിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ മാത്രം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 
 
അതേസമയം ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
 
ഇറാന്‍ ഒരു ആണവായുധം ഉണ്ടാക്കാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും എല്ലാവരും ഉടന്‍ തന്നെ ടെഹ്‌റാന്‍ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പൗരന്മാരോട് ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍