വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അഭിറാം മനോഹർ

ബുധന്‍, 30 ജൂലൈ 2025 (19:09 IST)
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്ക് Record of Rights (ROR) നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 5 ഹെക്ടര്‍ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് ഉടന്‍ നടപ്പിലാക്കുക.
 
മുണ്ടക്കൈ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങള്‍ക്കും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങള്‍ക്കും, വയനാട് ടൗണ്‍ഷിപ്പ് മോഡല്‍ പ്രകാരമുള്ള വീടുകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
 
നിലവില്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കായി ഓരോരുത്തര്‍ക്കും 10 സെന്റ് ഭൂമിയും വീടുമാണ് അനുവദിക്കുക.
 
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി പുത്തുമലയില്‍ പ്രാര്‍ത്ഥനയ്ക്കായി സ്മാരകം നിര്‍മ്മിക്കും. ഇതിനായി നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച ?99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മന്ത്രിസഭ അംഗീകരിച്ചു.
 
വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, 2025 ഫെബ്രുവരി 22ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് സാധുവാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (KASP) സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുകയും, നിലവിലുള്ള ആവശ്യങ്ങള്‍ക്കും ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവുകള്‍ക്കുമായി ?6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കപ്പെടുകയും ചെയ്യും.
 
അതോടൊപ്പം 49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിയിലേക്കും ഉള്‍പ്പെടുത്തും.ചൂരല്‍മല ദുരന്തത്തില്‍ ജീവിക നഷ്ടപ്പെട്ട സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി, വയനാട് ജില്ലാ കളക്ടറുടെയും, തദ്ദേശ സ്വയംഭരണ, വ്യവസായ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. ഈ സമിതി നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍