ഇടപാടുകാര്‍ക്ക് അകമഴിഞ്ഞ സേവനം; വരും ദിവസങ്ങളില്‍ ജനങ്ങള്‍ ഐസിഐസിഐ ബാങ്കിലേക്കോടും - കാരണം ഞെട്ടിക്കുന്നത്

ബുധന്‍, 9 നവം‌ബര്‍ 2016 (20:08 IST)
കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500 രൂപ, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ ജന ജീവിതം താറുമാറായ സാഹചര്യത്തില്‍ ശനിയും ഞായറും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ ഇടപാടുകാര്‍ക്ക് ആശ്വസമാകുന്ന നടപടികളുമായി ഐസിഐസിഐ ബാങ്ക് രംഗത്ത്.

വ്യാഴാഴ്‌ച ആളുകള്‍ കൂടുതലായി ബാങ്കുകളിലേക്ക് എത്തുമെന്നതിനാല്‍ രണ്ട് മണികൂര്‍ അധികം പ്രവര്‍ത്തിക്കാനാണ് ഐസിഐസിഐ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കും. ഐസിഐസിഐയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളും ശനിയാഴ്‌ച (പന്ത്രണ്ടാം തിയതി) തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. 19മത്  തിയതിയും ബാങ്ക് പ്രവര്‍ത്തിക്കും

ഇടപാടുകാര്‍ക്കായി പ്രത്യേക കൌണ്ടറുകളും തുറക്കുന്നുണ്ട്. 2000 രൂപയുടെ പുതിയ നോട്ടുകള്‍ക്കൊപ്പം 100 രൂപയുടെ നോട്ടുകളും ആവശ്യക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഐസിഐസിഐ ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ഐസിഐസിഐ ഇടപാടുകാര്‍ക്ക് ഡിസംബര്‍ 31വരെ എടിഎം കൌണ്ടര്‍ അധികമായി ഉപയോഗിക്കുന്നതിന് പണം ഈടാക്കില്ല.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ക്രഡിറ്റ് കാര്‍ഡിന്റെ പരിധി അഡീഷണലായി 20% ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. ഇടപാടുകാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കസ്‌റ്റമര്‍ കെയര്‍ അധികസമയം പ്രവര്‍ത്തിപ്പിക്കാനും ഐസിഐസിഐ ബാങ്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക