പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കാം; ഗോവധ നിരോധന നിയമം പരിഷ്കരിക്കണം: ഹൈദരാബാദ് ഹൈക്കോടതി

ശനി, 10 ജൂണ്‍ 2017 (17:54 IST)
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാൻ ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്‌താവനയുമായി ഹൈദരാബാദ് ഹൈക്കോടതി.

പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും വിശുദ്ധമായ ദേശീയ സ്വത്താണ് പശുവെന്നുമാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ബി ശിവശങ്കര്‍ റാവു വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്തു നിലവിലെ ഗോവധ നിരോധന നിയമം പരിഷ്കരിക്കണമെന്നും ജ‍ഡ്ജി ചൂണ്ടിക്കാട്ടി.

കശാപ്പുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്. ഹര്‍ജി കോടതി തള്ളുകയും ചെയ്‌തു.

ആരോഗ്യമുള്ള പശുക്കളെ ബക്രീദിനു കശാപ്പുചെയ്യുന്നത് മുസ്‍ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്ന് വ്യക്തമാക്കിയ കോടതി പശുക്കളെ കശാപ്പിനായി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.

തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും ഗോവധത്തെയും രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ഇവിടെ വെറ്ററിനറി ഡോക്ടർമാർ നല്‍കുന്ന തെറ്റായ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കശാപ്പ് നടക്കുന്നതെന്നും
ജഡ്ജി ബി ശിവശങ്കര്‍ റാവു നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക