ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

അഭിറാം മനോഹർ

ശനി, 2 ഓഗസ്റ്റ് 2025 (10:18 IST)
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ നിര്‍ത്തിയതായാണ് താന്‍ അറിഞ്ഞതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇന്ത്യ റഷ്യയുമായുള്ള എണ്ണവ്യാപാരം നിര്‍ത്തിയതായാണ് താന്‍ അറിഞ്ഞതെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. കേട്ട വാര്‍ത്തകള്‍ ശരിയെങ്കില്‍ ഇന്ത്യയുടേത് നല്ല നീക്കമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. എണ്ണവാങ്ങല്‍ രാജ്യത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലാകുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.
 
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതിക്കെതിരെയും ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ബന്ധത്തിനെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനും ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനിടെയാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ടെന്‍ഡര്‍ കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളുരു റിഫൈനറി എന്നിവ വിളിച്ചിട്ടില്ലെന്ന റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
 
കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ശിക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു നേരെ 25% അധിക ഇംപോര്‍ട്ട് ഡ്യൂട്ടിയും പ്രഖ്യാപിക്കപ്പെട്ടു. ജൂലൈ 14-ന്റഷ്യയുമായി യുക്രെയ്‌ന് സമാധാന കരാര്‍ ഒപ്പിടുന്നതുവരെ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100% ടാരിഫ് ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയെ നേരിട്ട് സ്വാധീനിക്കുന്ന പ്രഖ്യാപനമാണിത്. ഒരു വശത്ത് അമേരിക്കന്‍ സമ്മര്‍ദ്ദവും മറ്റൊരു വശത്ത് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന എണ്ണയും ഇന്ത്യയ്ക്ക് മുന്നില്‍ നയതന്ത്രപരമായി പുതിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. റഷ്യന്‍ ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയാണെങ്കില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന വരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ അമേരിക്കയെ പൂര്‍ണമായും പിണക്കുവാനും ഇന്ത്യയ്ക്ക് സാധിക്കില്ല. റഷ്യ- അമേരിക്ക ബാലന്‍സ് ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വരും നാളുകളില്‍ കാത്തിരുന്ന് കാണേണ്ടതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍