മതേതരത്വം ചമഞ്ഞ് ബിജെപി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് മന്‍മോഹന്‍ സിംഗ്

Webdunia
ശനി, 9 നവം‌ബര്‍ 2013 (18:46 IST)
PRO
PRO
ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മതേതരത്വം ചമഞ്ഞ് ബിജെപി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ബിജെപിയെ പോലെ തരംതാണ രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കാത്തതാണ് ഛത്തീസ്ഗഡില്‍ വികസനം വരാത്തതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റുകളെ തുരത്തുന്നതില്‍ രമണ്‍സിംഗ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. ഉച്ചഭക്ഷണ പദ്ധതി, റായ്പൂരില്‍ ഐഐടി, ഐഐഎം, എഐഐഎംഎസ് തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്ര പദ്ധതികളാണ്. ഇവയുടെ ചെലവിന്റെ 90 ശതമാനവും വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സാധാരണക്കാരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ 11, 19 തീയതികളില്‍ രണ്ടു ഘട്ടമായാണ് ഛത്തീസിഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്. 90 സീറ്റുകളിലായി 985 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.