കേരളത്തെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം, രാഷ്ട്രപതി ഭരണം വരണമെന്ന് മേനക ഗാന്ധി

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (17:33 IST)
കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്നും മേനക അഭിപ്രായപ്പെട്ടു. ഭരിക്കുന്നവരുടെ പിന്തുണയാണ് കുറ്റവാളികള്‍ക്ക് ലഭിക്കുന്നതെന്നും ക്രമസമാധാനനില സംസ്ഥാനത്ത് തകര്‍ന്നെന്നും മേനക പറഞ്ഞു.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കേരളത്തില്‍ രക്ഷയില്ല. നാട്ടില്‍ ഉടനീളം ക്വട്ടേഷന്‍ സംഘങ്ങള്‍ വാഴുകയാണ്. സ്ത്രീസുരക്ഷയില്‍ പൂര്‍ണ പരാജയമാണ് കേരളം. ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നൂറിലധികം കേസുകളില്‍ പ്രതികളായവര്‍ പോലും സ്വൈരവിഹാരം നടത്തുകയാണെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞു.
 
സര്‍ക്കാരിനേയും പൊലീസിനേയും നിയന്ത്രിക്കുന്നത് കച്ചവടക്കാരാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെമേല്‍ ഒരു നിയന്ത്രണവുമില്ല. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറിയിരിക്കുന്നു. ചലച്ചിത്രനടിക്ക് നേരെയുള്ള അതിക്രമം ഇതാണ് സൂചിപ്പിക്കുന്നത് - മേനക ഗാന്ധി പറഞ്ഞു.
Next Article