സംഗീതജ്ഞനായ സ്വാതിതിരുനാള്‍

കലാകാരന്‍മാരില്‍ രാജാവും രാജാക്കന്മാരിലെ കലാകാരനുമായിരുന്നു സ്വാതി തിരുനാള്‍. സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണ് സ്വാതി തിരുന്നാള്‍ രാമവര്‍മ്മ.

ഗര്‍ഭശ്രീമാന്‍ ശ്രീരാമ വര്‍മ്മ കുലശേഖര പെരുമാള്‍ മഹാരാജാവ് 1813 ഏപ്രില്‍ 16 ന് ( മേടം 5, 988) തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പരന്പരാഗത ശൈലിയനുസരിച്ച് സ്വാതി നക്ഷത്രത്തില്‍ ജനിക്കയാല്‍ ഈ രാജ സംഗീതഞ്ജന്‍ പിന്നീട് സ്വാതി തിരുന്നാള്‍ എന്നറിയപ്പെട്ടു. യതാര്‍ത്ഥ നാമം രാമവര്‍മ്മ എന്നായിരുന്നു.

തന്‍റെ അമമയ്ക്ക് ശേഷം രാജ്യം വാണ രാജരാജവര്‍മ്മ കോയി തന്പുരാന്‍റെ അധീനതയില്‍ വളര്‍ന്ന സ്വാതി തിരുനാള്‍ വളരെ കുരുന്നു പ്രായത്തില്‍ തന്നെ പഠനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. സാധാരണയില്‍ കവിഞ്ഞ താല്‍പര്യം ആ കുട്ടിക്ക് സംഗീതത്തിലും സാഹിത്യത്തിലും ഉണ്ടായിരുന്നു.


അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ തന്നെ സിംഹാസനത്തിലേറുകയും രാജ്യ തന്ത്രത്തിലും ഭരണത്തിലും തന്‍റെ അതീവ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു കര്‍ണാടക സംഗീതത്തിന്‍റെ അഭൗമമായ ഉറവകളിലേക്ക് ആഴ്ന്നിറങ്ങിച്ചെന്ന് സംഗീതം നുകരുകയും അതിന്‍റെ പുരോഗനപരമായ അംശങ്ങള്‍ തിരിച്ചറിയുകയും തികച്ചും കേരളീയമായ രീതിയില്‍ അതിനെ ഇണക്കി ചേര്‍ക്കുകയും ചെയ്തു സ്വാതി തിരുനാള്‍.

ഇദ്ദേഹത്തിന് സംഗീതമായിരുന്നു ജീവനും ആശ്രയവും ദൈവവും. അതുകൊണ്ടായിരിക്കണം. പിതാമഹന്മാര്‍ ചെയ്തതുപോലെ കഥകളിയിലേക്ക് തിരിയാതെ സംഗീതത്തിന്‍റെ ഊര്‍വ്വര തലങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചത്.

സ്വാതി സഭയിലെചില അപൂര്‍വ്വ സാന്നിധ്യങ്ങളായിരിക്കണം അദ്ദേഹത്തിന്‍റെ സംഗീതത്തെ ഉദാത്തവും അനശ്വരവുമാക്കിത്തീര്‍ത്തത് . പ്രഗത്ഭ സംഗീത വിദ്വാന്മാരായ നല്ല തന്പി മുതലിയാര്‍, വടിവേലു, മേരു സ്വാമി, കണ്ണയ്യ, അനന്തപത്മനാഭ ഗോസ്വാമി, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയവരും സാഹിത്യ പ്രഗത്ഭരായ വിദ്വാന്‍ കോയിതന്പുരാനും ഇരയിമ്മന്‍ തന്പിയും രാമു വാര്യരും സ്വാതി സദസ്സ് അലങ്കരിച്ചു.

കര്‍ണ്ണാകട സംഗീതത്തിലെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യമാണ് സ്വാതി തിരുനാള്‍ കാഴ്ചവച്ചത്. സുലൈമാന്‍ ഖാദര്‍ സാഹിബ്, അലാവുദീന്‍, തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതഞ്ജന്മാരുമായുളള അടുപ്പം ഇതിനായി അദ്ദേഹത്തെ തുണച്ചു.

വെബ്ദുനിയ വായിക്കുക