സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (16:31 IST)
കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍  തീരുമാനമായി. സോളാര്‍ കേസിലൂടെ യുഡിഎഫിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 
യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനെ  നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യോഗത്തില്‍ പറഞ്ഞു. ബിജെപിയുടെ ബി ടീമാണ് പിണറായി വിജയനും പ്രകാശ് കാരാട്ടും. ഈ സര്‍ക്കാര്‍ ബിജെപിയോട് മൃദുസമീപനം കാണിക്കുന്നത് അക്കാരണത്താലാണെന്നും യോഗം വിലയിരുത്തി. 
 
സോളാര്‍ കമ്മിഷന്‍ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും രാഷ്ട്രീയ കളിയുടെ ഭാഗമാണെന്നും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കക്കളെ കേസില്‍ കുടുക്കി നശിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
 
സോളാര്‍ കേസിന് പുറമേ വേങ്ങര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി.  കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവവും സ്വാധീനവുമാണ് മുന്‍പ് ഭൂരിപക്ഷം കൂടിയതിന് പിന്നിലെന്ന് അഭിപ്രായമുയര്‍ന്നു. വേങ്ങര തെരഞ്ഞടുപ്പില്‍ വ്യക്തമായത് കേരളത്തില്‍ താമര വിടരില്ല എന്നതാണെന്നും യോഗം വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article