പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്‍റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ല: ബെഹ്‌റ

Webdunia
ബുധന്‍, 10 മെയ് 2017 (20:11 IST)
പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്‍റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് വിജിലന്‍സ് ഡിജിപി ലോക്നാഥ് ബെഹ്റ. ആഭ്യന്തര വകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് മുന്‍ പൊലീസ് മേധാവി കൂടിയായ ബെഹ്‌റ ഈ വിവരം വ്യക്തമാക്കിയത്. 
 
വിഷയത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ലോക്നാഥ് ബെഹ്റ വിശദീകരണം നല്‍കിയത്. ബെഹ്‌റയും സെന്‍‌കുമാറും തമ്മിലുള്ള പോരാട്ടമായി ഇത് മാറുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതിലുപരിയായി ഉന്നത പൊലീസ് മേധാവികള്‍ ചേരിതിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലേക്ക് വിഷയം വളര്‍ന്നേക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്‍റടിക്കാന്‍ താന്‍ ഉത്തരവിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിശദീകരണക്കത്തില്‍ ബെഹ്‌റ വ്യക്തമാക്കുന്നു. സെന്‍കുമാര്‍ ഡിജിപിയായിരുന്ന 2015ലാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചതെന്നും ബെഹ്‌റ പറയുന്നു. 
 
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെയുള്ളതായിരുന്നു പദ്ധതി. ഇതിനായി കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പ്പറേഷനെ‌ ചുമതലപ്പെടുത്തുകയും ഒലീവ് ബ്രൗണ്‍ പൊതുവായ നിറമായി തെരഞ്ഞെടുക്കുകയും ചെയ്തു. തുടക്കമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കിയ പേരൂര്‍ക്കട സ്റ്റേഷനില്‍ അന്നത്തെ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനുകളില്‍ പുതിയ പെയിന്‍റടിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതെന്നും ബെഹ്‌റ വ്യക്തമാക്കുന്നു.
Next Article