ഷുക്കൂറിനെ വധിക്കാന്‍ നിർദേശം നൽകിയത് ടിവി രാജേഷും പി ജയരാജനുമെന്ന് സിബിഐ കുറ്റപത്രം

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (13:55 IST)
അരിയില്‍ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെയും കല്യാശേരി എംഎല്‍എ ടിവി രാജേഷിനെയും പ്രതിക്കൂട്ടിലാക്കി സിബിഐ കുറ്റപത്രം. സിബിഐ തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് 14ന് കോടതി പരിഗണിക്കും.

ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിർദ്ദേശം നൽകിയത് ടിവി രാജേഷും പി ജയരാജനുമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഇതിന് ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നു.

ജയരാജൻ മുപ്പത്തിരണ്ടാം പ്രതിയും, രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. 302, 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം നേരത്തേ ചുമത്തിയിരുന്നു. 28 മുതൽ 33 വരെയുള്ള പ്രതികൾക്ക് കൊലപാതകത്തിൽ തുല്യപങ്കാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിബിഐ എസ്‌പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്‍റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കു ശേഷം സിപിഎം ശക്തി കേന്ദ്രമായകണ്ണപുരം കീഴറയിലെ വള്ളുവൻ കടവില്‍വെച്ച് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറി(24)നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article