യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍; കാട്ടാക്കടയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ഫെബ്രുവരി 2023 (19:09 IST)
യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം. കാട്ടാക്കട സ്വദേശിയായ വീട്ടമ്മക്കാണ് പൊലീസ് നീതി നിഷേധിച്ചത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സിഐ പരാതി 'ഒത്തുതീര്‍പ്പാക്കി കൂടെ ' എന്നാണത്രേ ചോദിച്ചത്. തുടര്‍ന്ന് യുവതി ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 
 
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയില്‍ നിരോധിച്ചതും ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്സൈറ്റില്‍ യുവതിയുടെ ഫോട്ടോയും വയസും ഫോണ്‍ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല പദങ്ങള്‍ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പല രാജ്യങ്ങളില്‍നിന്നും യുവതിയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകള്‍ വന്നു. ആദ്യം നമ്പര്‍ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകള്‍ യുവതി ബ്ലോക്ക് ചെയ്തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. 
 
തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഇത്തരത്തില്‍ വെബ്സൈറ്റില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയും ചെയ്തു. ജനുവരി 31ന് സൈബര്‍ പോലീസിലും ഫെബ്രുവരി ഒന്നാം തീയതി കാട്ടാക്കട പോലീസിലും ഇതു സംബന്ധിച്ച് യുവതി പരാതി നല്‍കി. താന്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ അവസരത്തില്‍ എട്ടുപേര്‍ ചേര്‍ന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്ത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പോലീസിനോട് ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍