തലയോലപറമ്പ് മാത്യു(48) കൊലപാതകക്കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതി പിടിയില്‍. വ്യാജ നോട്ട് കേസിൽ റിമാൻഡിലായിരുന്ന വൈക്കം ടി വി പുരം ചെട്ടിയാംവീടില്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാലായിൽ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്ത് നിര്‍മ്മിച്ച കടയില്‍ പൊലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു.
അനീഷിന്റെ പിതാവ് വാസു നല്‍കിയ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. അനീഷാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയോട് വാസു പറഞ്ഞു. വാസുവിന്റെ മൊഴി ഉൾക്കൊള്ളുന്ന ഓഡിയോ തലയോലപറമ്പ് പൊലീസിന് നൈസി കൈമാറിയതോടെയാണ് എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അതേസമയം, പണമിടപാടിലെ തര്‍ക്കമാണ് മാത്യുവിനെ കൊന്നു കുഴിച്ചുമൂടാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍നിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നു. അതിനു പകരമായി വീടും സ്ഥലവും അനീഷ് ഈടായി നല്‍കുകയും ചെയ്തു. പലിശ പോലും കിട്ടാതായതിനെ തുടര്‍ന്ന് വീട്ടില്‍നിന്നു മാറാന്‍ മാത്യു അനീഷിനോട് ആവശ്യപ്പെട്ടു. ഇതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു.