ലാവ്‌ലിൻ കേസ്: സിബിഐ കുറ്റപത്രം അസംബന്ധം, കെഎസ്ഇബിയുടെ പുരോഗതിയായിരുന്നു പിണറായിയുടെ ലക്ഷ്യമെന്ന് ഹരീഷ് സാല്‍വെ

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (13:29 IST)
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ സമർപ്പിച്ച കുറ്റപത്രം  അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. പിണറായി ആ കരാറിനെ സമീപിച്ചത് നല്ല ഉദ്ദേശത്തോടെ ആയിരുന്നെന്നും ഖജനാവിനു നഷ്ടമുണ്ടായെന്ന സിബിഐ വാദം നിലനിൽക്കില്ലെന്നും പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വെ വാദിച്ചു.   
 
പിണറായിയുടെ കാലത്തല്ല ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. കേരളം നേരിട്ട വൈദ്യുതി പ്രതിസന്ധി പരിഗണിച്ചും കെഎസ്ഇബിയുടെ വാണിജ്യപുരോഗതി മുന്നില്‍കണ്ടുമായിരുന്നു അന്നത്തെ ആ കരാര്‍.  കരാറിനെക്കുറിച്ചു മന്ത്രിസഭയ്ക്ക് അറിവുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. ഏറെ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് അന്തിമ കരാർ രൂപപ്പെടുത്തിയതെന്നും സാൽവെ വാദിച്ചു.
 
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം നല്‍കിയതിലും ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ല. ലാവ്‌ലിന്‍ കരാര്‍ എന്നത് വ്യക്തിപരമായ കരാറല്ല. മറിച്ച് ലാവ്‌ലിനുമായി സംസ്ഥാന സർക്കാരാണ് കരാർ ഒപ്പിട്ടത്. ആരൊക്കെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട ഗതിയാണ് നിലവിലുള്ളതെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. 
Next Article