സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചുവെയ്ക്കില്ല; രാജ്യത്ത് ആർഎസ്എസ് അജൻഡ ബിജെപി നടപ്പാക്കുന്നു: യെച്ചൂരി

വെള്ളി, 24 മാര്‍ച്ച് 2017 (16:52 IST)
സർക്കാരിന്റെ ഭരണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും തെറ്റുപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി ഉള്‍പ്പെടെ വീഴ്ച പറ്റിയാല്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിന്‍മേലുളള നിരീക്ഷണവും പ്രവര്‍ത്തന അവലോകനവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആർഎസ്എസിന്‍റെ ഹിന്ദുത്വ രാഷ്ട്രീയം ബിജെപി നടപ്പാക്കുകയാണ്. സംസ്ഥാനത്ത് ആർഎസ്എസ് അക്രമം അഴിച്ചുവിടുകയാണ്. അക്രമങ്ങളിലുടെ ആർഎസ്എസിന്‍റെ സ്വാധീനം ഉറപ്പാക്കാനുള്ള നീക്കം ഇവിടെ നടക്കില്ല. ജനാധിപത്യ മാർഗങ്ങളിലുടെ ആർഎസ്എസിന്‍റെ ഭീക്ഷിണികളെ മറികടക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ സിപിഎമിനു നേരെയുള്ള ആർഎസ്എസ് അക്രമം വർധിച്ചു. ഒമ്പത് പാർട്ടി പ്രവർത്തകരെയാണ് ആർഎസ്എസ് കൊലപ്പെടുത്തിയതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്തും ഹൈദരാബാദിലും തടയാൻ ശ്രമിച്ച സംഭവം ആർഎസ്എസിന്‍റെ അക്രമ മുഖമാണ് കാട്ടിത്തന്നത്.

സര്‍ക്കരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത് സിപിഎം ശൈലിയാണ്. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ബലിയാടുകളെ കണ്ടെത്തില്ലെന്നും വാർത്തസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക