'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ട്': കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 മാര്‍ച്ച് 2025 (12:11 IST)
shahbazs father
പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ടെന്നും കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ടെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോഴാണ് പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നത്. തന്റെ മകനും അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇത്തവണ മാറ്റിനിര്‍ത്തി അടുത്തവര്‍ഷം അവസരം നല്‍കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി ആകുമിത്. അല്ലെങ്കില്‍ എന്ത് ചെയ്താലും നീതിപീഠവും സര്‍ക്കാരും ഒപ്പം ഉണ്ടാകുമെന്ന ധാരണ കുട്ടികള്‍ക്ക് ഉണ്ടാകുമെന്നും ഇഖ്ബാല്‍ പറഞ്ഞു.
 
പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുകയാണ്. താമരശ്ശേരിയില്‍  നേരത്തേ ഇവരെ തലശേരിയിലെ സ്‌കൂളില്‍ പരീക്ഷ എഴുതിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതീഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 
 
പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയിരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്യു, എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം ഉണ്ടാക്കി. പ്രതിഷേധകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍