എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, കോപ്പിയടിച്ചാല്‍ വരെ മാറ്റിനിര്‍ത്തും പക്ഷേ കൊലപാതകികളെ പരീക്ഷ എഴുതിപ്പിക്കുന്നു, നീതികേടെന്ന് ഷഹബാസിന്റെ പിതാവ്

അഭിറാം മനോഹർ

തിങ്കള്‍, 3 മാര്‍ച്ച് 2025 (11:59 IST)
തന്റെ മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി ഈ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇന്നലത്തോടെ നഷ്ടമായെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ സമ്മതിച്ച നടപടിയോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
 
 എന്റെ മകന്‍ ഇന്ന് അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. സാധാരണഗതിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ അടക്കം മാറ്റി നിര്‍ത്തുന്നതാണ് പതിവ്. എന്നിട്ടും കൊലപാതകിയായ ആള്‍ക്കാരെ പരീക്ഷ എഴുതിക്കുന്നു എന്നതറിഞ്ഞതോടെ ഞങ്ങള്‍ തകര്‍ന്നു പോയി. സര്‍ക്കാരിന്റെ ഇത്തരം നടപടി കുട്ടികള്‍ക്ക് ഇതുപോലുള്ള ക്രൂരത ചെയ്യാനുള്ള പ്രചോദനമാണെന്നും ഇന്ന് ചെറിയ ആയുധം കൊണ്ട് ക്രൂരത കാണിച്ചവര്‍ നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെയ്ക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും ഇക്ബാല്‍ ചോദിക്കുന്നു.
 
 ഈ വര്‍ഷം അവരെ മാറ്റിനിര്‍ത്തി അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ അനുവദിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു. ഇത്തരം ക്രൂരതകള്‍ ചെയ്താല്‍ ജീവിതത്തില്‍ മുന്നോട്ട് പോക്ക് ബുദ്ധിമുട്ടായിരിക്കുമെന്നത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായേനെ. ആര് എന്ത് ചെയ്താലും സര്‍ക്കാരും നീതിപീഠവും കുറ്റം ചെയ്തവര്‍ക്കൊപ്പമുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. കുറ്റം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. 15 വയസില്‍ കുറ്റം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി കണക്കാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്ബാല്‍ പറഞ്ഞു.
 
 കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്‌നങ്ങളാണ് ഷഹബാസിന്റെ മരണത്തിനിടയാക്കിയത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് ഏറ്റുമുട്ടിയത്. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയല്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസ് വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന്റെ മരണത്തിന് കാരണമായ അക്രമം ഉണ്ടായത്.
 
 ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ കുറ്റക്കാരായ 5 വിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ് ചെയ്തു. മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി പക്ഷേ ഇവര്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഹാജരാവണം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍