കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അഭിറാം മനോഹർ

ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (18:19 IST)
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 5000 രൂപ വീതം നല്‍കുമെന്ന് തമിഴക വെട്രി കഴകം. മരിച്ചവരുടെ കുടുംബത്തിന് മെഡിക്കല്‍ ഇന്‍ഷുറന്‍സും കുട്ടികളുടെ പഠനചെലവും പാര്‍ട്ടി ഏറ്റെടുക്കും. ടിവികെ തിരെഞ്ഞെടുപ്പ് പ്രചാരണം മാനേജ്‌മെന്റ് യൂണിറ്റാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. 
 
കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീം കോടതി ജഡ്ജി അജയ് രസ്‌തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ നേതൃത്വത്തില്‍ സിബിഐ അന്വേഷിക്കുമെന്ന്  സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശന്‍ കമ്മീഷന്റെ അന്വേഷണത്തെയും മരവിപ്പിച്ചാണ് ഉത്തരവ്. ഇതുവരെയുള്ള അന്വേഷണങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചകളുണ്ടെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു.
 
റാലിക്ക് അനുമതി നല്‍കിയിട്ടും ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇരകളുടെ കുടുംബങ്ങള്‍ അടക്കം പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍