'അയ്യപ്പനൊരു വോട്ട്'; ബാബുവിനെതിരെ തെളിവ് സഹിതം കോടതിയില്‍, പോരാട്ടത്തിനുറച്ച് സ്വരാജ്

ബുധന്‍, 16 ജൂണ്‍ 2021 (08:05 IST)
കെ.ബാബു എംഎല്‍എയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.സ്വരാജ് ഹൈക്കോടതിയില്‍. സ്വരാജ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞാണ് ബാബു വോട്ട് പിടിച്ചതെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു. 
 
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്‌തെന്നാണ് ആരോപണം. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നു. ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്ന് ബാബു പ്രചരണം നടത്തി. സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ തോല്‍വിയാണെന്ന് ബാബു പ്രചരിപ്പിച്ചെന്നും ചുവരെഴുത്തില്‍ അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു.
 
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അഴിമതിയാണ്. അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചു. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തിരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. തെളിവ് സഹിതമാണ് സ്വരാജ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാബു വിതരണം ചെയ്ത സ്ലിപ്പുകള്‍ സ്വരാജ് കോടതിയില്‍ ഹാജരാക്കും. 
 
അഭിഭാഷകരായ പി.കെ.വര്‍ഗീസ്, കെ.എസ്.അരുണ്‍കുമാര്‍ എന്നിവര്‍ മുഖേനയാണ്  ഹര്‍ജി നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍