പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ജൂലൈ 2025 (20:43 IST)
നിലവില്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 9 പേര്‍ ഐസൊലേഷനില്‍ കഴിയുന്നു. ജില്ലയിലാകെ 385 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 178 പേര്‍  തച്ചനാട്ടുകര സ്വദേശിനിയുടേതും 207 പേര്‍ കുമരംപുത്തൂര്‍ സ്വദേശിയുടേതുമാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് 1568 വീടുകളില്‍ ഭവന സന്ദര്‍ശനം നടത്തി പനി സര്‍വ്വേ പൂര്‍ത്തീകരിച്ചു.
 
ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്ന് 51 പേര്‍ക്ക്   ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ സെല്ലിലേക്ക്  ഇന്ന് നിപാ രോഗ വ്യാപനവുമായി ബന്ധപ്പെട്ട്  42 കോളുകള്‍ ഉണ്ടായിട്ടുണ്ട്. നിപ രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം  സബ്  കളക്ടര്‍  ഡോ. മിഥുന്‍ പ്രേംരാജിന്റെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുതല ഏകോപനയോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു.
 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 150 വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി  പൂനെയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ജില്ല മൃഗ നിരീക്ഷണ സംഘവും മണ്ണാര്‍ക്കാട് ആര്‍.ആര്‍ ടി യും കുമരംപുത്തൂര്‍ നിപ പ്രഭവ  കേന്ദ്രത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്ററിനുള്ളില്‍ 9 കന്നുകാലികള്‍, 7 ആടുകള്‍, ഒരു നായ എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചതിനുശേഷം ആകെ 872 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം നേരിട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കുമരംപുത്തൂര്‍, കാരക്കുറുശ്ശി ,കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലേയും കണ്ടൈന്‍മെന്റ് സോണിലെ വാര്‍ഡുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. അനാവശ്യമായി കൂട്ടം കൂടി നില്‍ക്കരുത്.  ഈ വാര്‍ഡുകളിലേക്കുള്ള  അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാന്‍ കര്‍ശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
 
പാലക്കാട് കുമരംപുത്തൂരില്‍ മരിച്ച  നിപ സ്ഥിരീകരിച്ച  വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം വന്നിട്ടുള്ളവരും , പുതുക്കിയ റൂട്ട് മാപ്പില്‍ പറഞ്ഞിട്ടുള്ള സ്ഥലത്ത് അതേ സമയത്ത് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നവരും ഇക്കാര്യം ഉടനെ തന്നെ നിപ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. നിപ കണ്‍ട്രോള്‍ റൂമില്‍  വിളിച്ച് വിദഗ്ധ ഉപദേശം  തേടിയതിന്  ശേഷം മാത്രമേ നിപ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ എത്തി ചേരാന്‍ പാടുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍