നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നതോടെ വീണ്ടും വിവാദം. ചടങ്ങിന് മുമ്പായി ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യ തന്നെയാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം, നവീൻ ബാബുവും കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്. തെറ്റ് പറ്റിപ്പോയെന്ന് നവീൻ ബാബു തന്നോട്ട് പറഞ്ഞതായാണ് എഴുതി നൽകിയെങ്കിലും കൂടുതൽ കാര്യങ്ങൾ കളക്ടർ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആസൂത്രണം നടത്തിയാണ് ദിവ്യ അന്നേദിവസം പരിപാടിക്കെത്തിയത്. എന്നിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ ഭാവം. റിപ്പോര്‍ട്ടില്‍ പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് ഉള്ളത്. ഉച്ചയോടെ നാലു തവണ ദിവ്യയുടെ സഹായി കളക്ടറുടെ സഹായിയെ ഫോണില്‍ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. പിന്നീടാണ് കളക്ടറെ വിളിച്ച് ദിവ്യ ചടങ്ങിനെത്തുമെന്ന് പറയുന്നത്.
ആരോപണം പറയാനാണെങ്കില്‍ ഇതല്ല ഉചിതമായ സമയമെന്ന് കളക്ടര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും ദിവ്യ എത്തുകയായിരുന്നു. ദിവ്യയെ കൂടാതെ പ്രാദേശിക ചാനലായ കണ്ണൂര്‍ വിഷന്‍ പ്രതിനിധികളും ക്യാമറയുമായി എത്തി. ഇതെല്ലാം ദിവ്യയുടെ പ്ലാന്‍ ആയിരുന്നു. പരിപാടിക്ക് ശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വീഡിയോ കൈമാറിയെന്നും കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ വെളിപ്പെടുത്തി.