നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മഞ്ജു വാര്യര്‍ വീണ്ടും രംഗത്ത്

വ്യാഴം, 23 ഫെബ്രുവരി 2017 (16:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിലപാടിലുറച്ച് മഞ്ജു വാര്യര്‍. മുഖ്യപ്രതികളെ പിടികൂടാന്‍ കഴിഞ്ഞതില്‍ അന്വേഷണ സംഘത്തെ അഭിന്ദിക്കുന്നു. നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയണം. അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിനിമ ലോകത്തു നിന്നും വ്യക്തമാക്കിയ ഏക വ്യക്തി മഞ്ജു മാത്രമാണ്. ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നല്‍കുന്നതിനായി ‘അമ്മ’യുടെ നേതൃത്വത്തിൽ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മഞ്ജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഈ ഒരു സാഹചര്യം ഏതൊരു പെൺകുട്ടിക്കും വരാം. പക്ഷെ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞിരുന്നു.

ഇന്നുച്ചയ്‌ക്ക് 1.15ഓടെ എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതി പള്‍‌സര്‍ സുനിക്കൊപ്പം കൂട്ടാളി വിജീഷും അറസ്‌റ്റിലായി. ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

വെബ്ദുനിയ വായിക്കുക