ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

രേണുക വേണു

വ്യാഴം, 13 മാര്‍ച്ച് 2025 (15:09 IST)
യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ കേരള പൊലീസ് വര്‍ക്കലയില്‍ നിന്ന് പിടികൂടി. ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോകോവ് (46) ആണ് കളപ്പണം വെളുപ്പിക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സഹായം നല്‍കിയ കുറ്റത്തിനു അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയിരുന്നു. 
 
ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് ബെസിയോകോവ്. ഗാരന്റക്‌സിന്റെ മറ്റൊരു സഹസ്ഥാപകനായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യുഎഇയിലാണെന്നാണ് സൂചന. 
 
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം സ്റ്റേയില്‍നിന്നാണു കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. സിബിഐയുടെ ഇന്റര്‍പോള്‍ സഹായവും പൊലീസിനു ലഭിച്ചിരുന്നു. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണു ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അതിനുശേഷം യുഎസിനു കൈമാറും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍