പാലാ ബൈപ്പാസിന് കെഎം മാണിയുടെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ഓഗസ്റ്റ് 2021 (11:03 IST)
കോട്ടയം: കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങി. പാലാ നിയോജകമണ്ഡലം രൂപീകൃതമായ  1964 മുതല്‍ 2019 ല്‍ മരിക്കുന്നത്   വരെ 13 തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ച രാജ്യത്തെ തന്നെ ഏക  ജനപ്രതിനിധിയായിരുന്ന  കെ.എം മാണിയുടെ ഓര്‍മ്മയായി ഇനി പാലാ ബൈപ്പാസ് അറിയപ്പെടും.  കെ.എം. മാണി തന്നെയാണ് പാലാ ബൈപ്പാസിന് രൂപം നല്‍കിയത്.
 
കെ.എം. മാണിയുടെ പാലായിലെ  വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പാലായിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ധന മന്ത്രിയായിരിക്കെ കെ.എം മാണി ബൈപ്പാസ് പദ്ധതിക്ക് രൂപം നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍